കണ്ണൂരില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട്; ബിഎല്‍ഒയെയും പോളിങ്ങ് ഓഫീസറെയും സസ്‌പെന്റുചെയ്തു

കണ്ണൂരില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. പരാതിയില്‍ ബിഎല്‍ഒ, പോളിങ്ങ് ഓഫീസര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് നടപടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് അസിസ്റ്റന്റ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് ചെയ്തു എന്നായിരുന്നു പരാതി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്‌തെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 15ാം തീയതി പോളിംഗ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോള്‍ ബിഎല്‍ഒ ആയ ഗീത ഇവരെ വി കമലാക്ഷി എന്ന മറ്റൊരു സ്ത്രീയുടെ വീട്ടിലേയ്ക്കാണ് കൊണ്ടുപോയത്.
അങ്ങനെ 82 വയസുള്ള വി കമലാക്ഷിയാണ് കെ കമലാക്ഷിക്ക് പകരം വോട്ട് ചെയ്തത്. അതേസമയം, കല്യാശേരിയില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page