വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ വെട്ടിക്കൊന്നു; തടയാന്‍ ചെന്ന ബന്ധുവും കൊല്ലപ്പെട്ടു

മംഗളൂരു: വാതില്‍ തകര്‍ത്ത് അകത്ത് കടന്ന അക്രമി സംഘം വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ വെട്ടിക്കൊന്നു. തടയാന്‍ ശ്രമിച്ച ബന്ധുവായ യുവാവും കൊല്ലപ്പെട്ടു. കൂട്ടക്കൊലപാതകം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണ്ണാടക, ഗദക, ബടഗേരിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. ബടഗേരി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡണ്ട് സുനന്ദയുടെ മകന്‍ കാര്‍ത്തിക് പ്രകാശ് ബാക്കളെ (27), ബന്ധു കൊപ്പളയിലെ പരശുരാമ (58), ഭാര്യ ലക്ഷ്മി ഭായ് (50), മകള്‍ ആകാംക്ഷ(17) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ കൂട്ടക്കൊലയെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ”തന്റെ കല്ല്യാണ ആലോചനയുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിക് പ്രകാശ് ബാക്കളെ ബന്ധുവായ പരശുരാമയുടെ വീട്ടില്‍ എത്തിയത്. രാത്രി ഭക്ഷണം കഴിച്ച ശേഷം വ്യത്യസ്ത മുറികളിലാണ് കാര്‍ത്തിക്കും പരശുരാമയും കുടുംബവും ഉറങ്ങാന്‍ കിടന്നിരുന്നത്. അര്‍ധരാത്രിയോടെ ഒരു സംഘം അക്രമികള്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് പരശുരാമനെയും ഭാര്യയേയും മകളെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളവും നിലവിളിയും കേട്ട് ഞെട്ടിഉണര്‍ന്നെത്തിയ കാര്‍ത്തിക് പ്രകാശ് അക്രമം തടയാന്‍ ശ്രമിച്ചു. ഇതോടെയാണ് ഇയാളെയും അക്രമി സംഘം വെട്ടിക്കൊന്നത്. കൂട്ടക്കൊല നടക്കുന്ന സമയത്ത് പരശുരാമന്റെ മാതാപിതാക്കള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പ്രസ്തുത മുറിയുടെ വാതില്‍ തകര്‍ക്കാന്‍ അക്രമി സംഘം ശ്രമിച്ചുവെങ്കിലും ലക്ഷ്യം കാണാത്തതിനെത്തുടര്‍ന്ന് പിന്തിരിയുകയായിരുന്നുവെന്ന് സംശയിക്കുന്നു. അക്രമികള്‍ സ്ഥലത്ത് നിന്ന് മടങ്ങിയതിന് ശേഷം പരശുരാമന്റെ മാതാപിതാക്കളാണ് വിവരം ഫോണ്‍ ചെയ്ത് പൊലീസിനെ അറിയിച്ചത്. കൂട്ടക്കൊലപാതകത്തിനു ഇടയാക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page