ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ചു; ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണി ആശുപത്രി കവാടത്തില്‍ പ്രസവിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. വിവേകശൂന്യമായി പെരുമാറിയെന്നും ഗുരുതരമായ അശ്രദ്ധ വരുത്തിയെന്നും ചൂണ്ടിക്കാണിച്ച് മൂന്നു ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. റസിഡന്റ് ഡോക്ടര്‍മാരായ കുസുംസൈനി, നേഹ രജാവത്ത്, മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി.
ജയ്പൂര്‍ കാണ്‍വടിയ ആശുപത്രിയില്‍ ബുധനാഴ്ചയാണു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഗര്‍ഭിണിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. തുടര്‍ന്നു യുവതി ആംബുലന്‍സ് സൗകര്യം ആവശ്യപ്പെട്ടെങ്കിലും അതും നിഷേധിക്കപ്പെട്ടു. ഇവരെ സഹായിക്കാന്‍ ആശുപത്രി ജീവനക്കാര്‍പോലും തയാറായില്ലെന്നാണു വിവരം. തുടര്‍ന്ന് ഗേറ്റുവരെ നടന്നെത്തുമ്പോഴേക്കും പ്രസവവേദന മൂര്‍ച്ഛിച്ച ഇവര്‍ ഗേറ്റില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇവരെ പിന്നീട് ഇതേ ആശുപത്രിയില്‍ തന്നെ പ്രവേശിപ്പിച്ചു. വിവരം പുറത്തുവന്നയുടന്‍ മെഡിക്കല്‍ വിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഈ കേസില്‍ അനാസ്ഥയ്ക്ക് കാണ്‍വടിയ ആശുപത്രി സൂപ്രണ്ട് ഡോ.രാജേന്ദ്ര സിംഗ് തന്‍വാറിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page