പകല്‍ ആക്രി പെറുക്കല്‍; രാത്രിയില്‍ കവര്‍ച്ച, പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ പൊലീസ് 17 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കണ്ണൂര്‍, തോട്ടട, സമാജ്വാദി കോളനിയിലെ കെ. ഉമേശ (42) നെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. 2007 മെയ് മാസത്തില്‍ തളിപ്പറമ്പിലെ സ്വര്‍ണാഭരണ നിര്‍മ്മാണശാല കുത്തിത്തുറന്ന് സ്വര്‍ണത്തരികള്‍ മോഷ്ടിച്ചുവെന്നാണ് കേസ്. നാലുപേര്‍ക്കെതിരെയാണ് അന്നു കേസെടുത്തത്. ഇവരില്‍ ഉമേശന്‍ ഒഴികെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഉമേശനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനുളള പ്രത്യേക ഓപ്പറേഷനിടയിലാണ് ഉമേശന്‍ പിടിയിലായത്. പകല്‍ നേരങ്ങളില്‍ നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും സഞ്ചരിച്ച് ആക്രി സാധനങ്ങള്‍ പെറുക്കിയെടുക്കും. ഇതിനിടയില്‍ രാത്രി കവര്‍ച്ച നടത്തേണ്ട സ്ഥലം കണ്ടുവെക്കും. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ചുറ്റും സഞ്ചരിച്ച് ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ അകത്തു കടക്കാനുള്ള വഴിയും മറ്റും ഉറപ്പിച്ചു വെക്കും. കവര്‍ച്ചക്കിടയില്‍ ആരെങ്കിലും ഉണര്‍ന്നാല്‍ ഓടിരക്ഷപ്പെടാനുള്ള വഴിയും കണ്ടുവെക്കുന്നതാണ് ഉമേശന്റെയും സംഘത്തിന്റെയും രീതിയെന്ന് പൊലീസ് വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page