പോക്സോ കേസിൽ പ്രതിയായ യുവാവിനെ അടൂർ അതിവേഗ കോടതി 73 വർഷം കഠിന തടവിന് ശിക്ഷിച്ചു.പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസൺ എന്നയാളായിരുന്നു പ്രതി. പത്തനംതിട്ട അടൂരിൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിനു എത്തിയ എക്സൈസ് ഉദ്യോഗസ്ഥനോട് 13 വയസുകാരൻ മനസ്സ് തുറക്കുകയായിരുന്നു. താൻ ആദ്യമായി ലഹരി ഉപയോഗിച്ചത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്നും അത് തനിക്ക് തന്നയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കളിസ്ഥലത്തിന് സമീപത്തുളള ആളില്ലാത്ത വീടിന്റെ ബാത്റൂമിൽ കൊണ്ടുപോയാണ് അയാൾ കുട്ടിയെ പീഡിപ്പിച്ചത്. ലഹരി മരുന്ന് നൽകിയാണ് പ്രതി പീഡനത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. മൂന്ന് വർഷത്തോളം ഇത് തുടർന്നു.
അന്ന് അടൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്തിരുന്ന, നിലവിൽ തിരുവല്ല എക്സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്യുന്ന ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർ എം വേണുഗോപാലിനോടാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ വേണുഗോപാൽ ഇത് കൊടുമൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കാര്യം അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങിയപ്പോൾ കുട്ടി പറഞ്ഞതെല്ലാം സത്യമെന്ന് വ്യക്തമായി.
പൊങ്ങലടി മറ്റയ്ക്കാട്ട് സ്വദേശി വിൽസനെ പിന്നീട് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
![](https://mlozaudj56ft.i.optimole.com/w:1080/h:552/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound776789399203041291.jpg)