അഡ്വ: ശ്രീധരക്കുറുപ്പ് വധക്കേസിലെ  പ്രതിയും അന്തർസംസ്ഥാന മോഷ്ടാവുമായ സ്പൈഡർ സാബു പിടിയിൽ; തുമ്പുണ്ടായത് അൻപതിലധികം കേസുകൾക്ക്

കോഴിക്കോട്: കൊലപാതകമടക്കം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതിയായ വയനാട് സുൽത്താൻ ബത്തേരി കുപ്പാടി  പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർസാബു  എന്ന സാബു (52 വയസ്) നെ കോഴിക്കോട് പൊലീസ് പിടികൂടി. 2001 ൽ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ വീട്ടുടമസ്ഥനായ അഡ്വ.ശ്രീധരകുറുപ്പിനെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയും,ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ   ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു. കേസിൽ ഒൻപത് വർഷം ജയിലിൽ കഴിഞ്ഞ് 2020 ൽ കൊറോണ സമയത്ത് തടവ് പുള്ളികൾക്ക് അനുവദിച്ച  ഇളവ് മുതലെടുത്ത് രണ്ടാളുടെ ജാമ്യത്തിൽ പുറത്തിറങ്ങി  മുങ്ങുകയായിരുന്നു.ഇതേ കേസിലെ മറ്റൊരു പ്രതിയായ ബിജുവിനെ മംഗലാപുരത്ത് നിന്നുംപോലീസ് ഈയിടെ പിടികൂടിയിരുന്നു.ജാമ്യത്തിലിറങ്ങിയതിനു ശേഷം സാബു എറണാകുളത്ത് താമസിച്ച് ആലുവ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, നോർത്ത് പറവൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയിരുന്നു.പിന്നീട് കർണ്ണാടകയിലെ ധർമ്മസ്ഥലക്ക് അടുത്തുള്ള ബെൽത്തങ്ങാടിയിൽ ഒളിവിൽ താമസിച്ച്  സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഭവനഭേദനങ്ങൾ നടത്തിയിരുന്നു.

ജില്ലയിൽ മോഷണം കൂടി വന്ന സാഹചര്യത്തിൽ ജില്ല പോലീസ് മേധാവി രാജ് പാൽമീണ ഐ പി എസ് ഡപ്യൂട്ടി കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ് നേതൃത്വം നൽകുന്ന സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ഇതുമായി ബന്ധപ്പെട്ട് മുൻകുറ്റവാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.കഴിഞ്ഞ ജൂൺ മാസം നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവണ്ണൂരിലെ മോഷണം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും മറ്റും പ്രതി സാബു ആണെന്ന് തിരിച്ചറിയുകയും ചെയ്തു.തുടർന്ന്  സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ സാബു ദക്ഷിണ കർണ്ണാടകയിലെ ധർമ്മസ്ഥലത്തിനടുത്ത ബെൽത്തങ്ങാടിയിൽ മറ്റൊരു പേരിൽ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി.സാബുവുമായി ബന്ധമുള്ളവരെ രഹസ്യമായി നിരീക്ഷിക്കുകയും ബാഗ്ലൂരിൽ ഇടക്കിടെ വരാറുണ്ടെന്ന വിവരം ലഭിക്കുകയും  ചെയ്തു.

ബാഗ്ലൂരിൽ സാബു വരാറുള്ള ഇടവേളകളും താമസസ്ഥലവും മനസ്സിലാക്കിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ എത്തി അന്വേഷണം നടത്തിയിരുന്നു.തുടർന്ന് സാബു കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വച്ച് വാഹനം തടഞ്ഞ്  പിടികൂടുകയായിരുന്നു. അറസ്റ്റിനു ശേഷം തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും വയനാട്ടിൽ പത്ത് വർഷത്തോളം താമസിച്ചെന്നും പിന്നീട് ബാംഗ്ലൂരിലേക്ക് താമസം മാറിയതായും സംസ്ഥാനത്തിനകത്തും പുറത്തുമായി ചെയ്ത നിരവധി മോഷണങ്ങളെ കുറിച്ച് പോലീസിനോട് സമ്മതിക്കുകയും ചെയ്തു.

2014 ൽ പന്നിയങ്കര സ്റ്റേഷൻ പരിധിയിൽ ഒരു വീട്ടിൽ നിന്നും 50000/- രൂപ,കസബ സ്റ്റേഷൻ പരിധിയിലെ ആഴ്ചവട്ടം സ്കൂളിൽ നിന്നും പണവും, മൊബൈൽ ഫോണും, അടുത്ത കാലത്തായി വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വീട്ടിൽ നിന്നും 6 പവൻ സ്വർണ്ണവും, മാഹി പള്ളിയുടെ സമീപത്തെ ഒരു വീട്ടിൽനിന്നും സ്വർണ്ണവും പണവും കവർന്ന കേസുൾപ്പെടെ അൻപതോളം പുതിയ കേസുകൾ ചെയ്തിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.മോഷണം നടത്തുമ്പോൾ മാരകായുധങ്ങൾ കൈവശം വെക്കുന്ന പ്രതി ചെറുക്കുന്നവരെ അപായപ്പെടുത്താനും മടിക്കില്ല. മോഷണമുതൽ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും,ഗോവയിലെ കാസനോവകളിൽ ചൂതാട്ടത്തിനുംമറ്റും ഉപയോഗിക്കാറാണ് പതിവ്.കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അസി.കമ്മീഷണർ സിദ്ധിഖ് പറഞ്ഞു.സിറ്റിപോലീസ് കമ്മീഷണർ DIG രാജ്പാൽമീണ IPS ന്റെ നിർദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ KE ബൈജു IPS ന്റെ കീഴിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ KA ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page