തിരുവനന്തപുരം:തിരുവല്ലം പാച്ചല്ലൂര്‍ വണ്ടിത്തടത്ത് ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് നൗഫലും ഭർതൃ മാതാവും പൊലീസ് പിടിയില്‍.തിരുവനന്തപുരം കാട്ടാക്കടയില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും. ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
വണ്ടിത്തടം ക്രൈസ്റ്റ് നഗര്‍ റോഡില്‍ വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഷഹാനയുടെ ഭര്‍തൃമാതാവ് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും ഒരിക്കല്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും യുവതിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. ഷഹാനയ്ക്ക് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് കാട്ടാക്കട സ്വദേശിയുമായി ഷഹാനയുടെ വിവാഹം നടന്നത്. ദമ്പതിമാര്‍ക്ക് ഒന്നര വയസ്സുള്ള കുഞ്ഞുണ്ട്. ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് മാസമായി ഷഹാന സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച സഹോദരപുത്രന്റെ ജന്മദിനാഘോഷത്തിന് കൂട്ടിക്കൊണ്ടുപോകാനായി ഭര്‍ത്താവ് ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, നേരിട്ട് ക്ഷണിക്കാത്തതിനാല്‍ ഷഹാന പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭര്‍ത്താവ് കുഞ്ഞിനെയും എടുത്ത് വീട്ടില്‍നിന്ന് പോയി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ച യുവതിയെ പിന്നീട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.