തൃശ്ശൂർ:കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപം പാറമടക്കുളത്തിലേക്ക് കാര്‍ മറിഞ്ഞു സുഹൃത്തുക്കളായ മൂന്നുപേര്‍ മരിച്ചു.പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോല്‍ക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്ബൊടിഞ്ഞാമാക്കല്‍ പുന്നേലിപ്പറമ്പിൽല്‍ ജോര്‍ജ് (48) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11-ഓടെയാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കാറിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലത്തായിരുന്നു അപകടം. റോഡിനോടുചേര്‍ന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്കാണ് കാര്‍ മറിഞ്ഞത്. അഗ്നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാല്‍ തിരച്ചില്‍ നടത്താനായില്ല.
ചാലക്കുടിയില്‍നിന്ന് സ്കൂബ സംഘമെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വീതികുറഞ്ഞ റോഡിനോടുചേര്‍ന്ന പാറമടക്കുളത്തിന്റെ കൈവരി തകര്‍ത്താണ് കാര്‍ മറിഞ്ഞത്. ടിറ്റോയെ വീട്ടില്‍ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.