കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും സഞ്ചരിക്കുന്ന ബസിന്റെ ചില്ലുകള്‍ മാറ്റി.വടകരയിലെ നവകേരള സദസ്സിനു ശേഷം ഇന്നലെ രാത്രി 10മണി കഴിഞ്ഞാണ് കോഴിക്കോട്ട് നടക്കാവ് KSRTC വര്‍ക്ഷോപ്പില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തിയത്. 6 വണ്ടി പൊലീസ് അകമ്പടിയോടെയാണ് ബസ് ഇവിടെ എത്തിച്ചത്.
വിവരം രഹസ്യമായിരിക്കാൻ സി.പി.എം അനുകൂല ട്രേഡ് യൂണിയനില്‍ ഉള്ളവരെ മാത്രമേ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.1.05 കോടി രൂപ മുടക്കി നിര്‍മിച്ച ബസ് ഓട്ടം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് ചില്ലുമാറ്റിയത്.ബെംഗളൂരുവില്‍നിന്ന് ബസ് നിര്‍മിച്ച സ്ഥാപനത്തിലെ ജീവനക്കാരും ഇതിനായി കോഴിക്കോട്ട് എത്തിയിരുന്നു.
ഇന്നലെ മാനന്തവാടിയില്‍ നവകേരള സദസ്സിനായി എത്തിയപ്പോള്‍ ബസ് ചളിയില്‍ താഴ്ന്നിരുന്നു. പിൻ ടയറുകള്‍ നല്ലരീതിയില്‍ താഴ്ന്നുപോയതിനാല്‍ കയര്‍ കെട്ടി വലിച്ചും പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയുമാണ് ബസിനെ ചളിയില്‍നിന്ന് കരകയറ്റിയത്.