തിരുവനന്തപുരം: നവകേരള സദസിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ പ്രത്യേക ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പിന്റെ ഉത്തരവ്. ട്രഷറി നിയന്ത്രണം മറി കടന്നാണ് പണം അനുവദിച്ചത്. നവകേരള സദസിനുള്ള പ്രത്യേക ബസിന്റെ നിർമാണം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ 1.05 കോടി രൂപ അനുവദിച്ച് നവംബർ പത്തിനാണ് ധനവകുപ്പ് ഉത്തരവ് ഇറക്കിയത്.
ബജറ്റിൽ നീക്കിവെച്ച തുകയ്ക്ക് പുറമെ അധികഫണ്ടായാണ് ബസിന് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിന് ബാധകമല്ലെന്നും ധനവകുപ്പ് ഉത്തരവിൽ പറയുന്നു. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇത് മറികടക്കാനാണ് ട്രഷറി നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയത്.
ബസ് വാങ്ങുന്നതിനുള്ള ചെലവ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പിന്റെ പേരിലാണ് വകയിരുത്തിയിരിക്കുന്നത്. ഈ ബസ് നിർമിക്കുന്നതിന് പണം ആവശ്യപ്പെട്ട് സെപ്റ്റംബർ 25നാണ് സ്വിഫ്റ്റിന്റെ പേരിൽ കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ ധനവകുപ്പിന് കത്ത് നൽകിയത്. ഇത് പരിഗണിച്ച ഒക്ടോബർ എട്ടിന് ഫയലിൽ അനുകൂല തീരുമാനം രേഖപ്പെടുത്തുകയായിരുന്നു.