തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന ഭരണ സിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയേറ്റിലെ ഇ- ഓഫീസ് പരിഷ്കരിക്കാനുള്ള സംസ്ഥാന സർക്കാരി നീക്കം ഇലക്ഷൻ കമ്മീഷൻ തടഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് ഉടനെ ഇ- ഓഫീസിലെ സോഫ്റ്റ്‌വെയർ പരിഷ്കരണം നടത്താനുള്ള നീക്കം വിവാദ ഫയലുകൾ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു. പരാതികളെ തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ, ചീഫ് സെക്രട്ടറി ജയ തിലകനോട് വിശദീകരണം ആരാഞ്ഞു. തുടർന്ന് ഇ-ഫയൽ പരിഷ്കരണം തൽക്കാലം നിർത്തിവയ്ക്കാൻ അദ്ദേഹം ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. ഇന്നലെ രാത്രി 10 മണി മുതൽ 15ന് രാവിലെ 10 മണി വരെയാണ് ഇ- ഓഫീസ് അടച്ചിടാനും സോഫ്റ്റ്‌വെയർ പരിഷ്കരിക്കാനും സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിരുന്നത്. മാർച്ച് 31 എന്നാണ് സർക്കുലറിൽ തീയതി വച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു .അവധി ദിവസങ്ങൾ അടുത്ത് വരുന്ന സാഹചര്യത്തിലാണ് ഇ-ഓഫീസ് പരിഷ്കരണം തീരുമാനിച്ചതെന്നാണ് സർക്കാർ നിലപാട്. എന്നാൽ അധികാരം നഷ്ടപ്പെടുമെന്ന് സംശയം ഉയർന്ന സാഹചര്യത്തിൽ വിവാദ തീരുമാനങ്ങൾഇ-ഫയലിൽ നിന്ന് തിരക്കിട്ട് നീക്കം ചെയ്യാനാണ് ഇ -പരിഷ്കാരം എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐഎഎസ് ഉദ്യോഗസ്ഥ സംഘവും സർക്കാർ നീക്കത്തിൽ സംശയവുമായി രംഗത്തെത്തുകയായിരുന്നു.







