കുവൈത്ത് സിറ്റി: ദമ്മാം (സൗദി അറേബ്യ) വഴി ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഏപ്രിൽ 5-നു പുനരാരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു. മുംബൈ, ദില്ലി, അഹമ്മദാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് സർവീസുകൾ ഉണ്ടാകുക .അഹമ്മദാബാദിലേക്കുള്ള സർവീസ് ഞായറാഴ്ചകളിൽ നടത്തും. കൊച്ചിയിലേക്കുള്ള വിമാനങ്ങൾ തിങ്കളാഴ്ചയും ബുധനാഴ്ചയും ആണ് . ദില്ലിയിലേക്ക് ചൊവ്വാഴ്ചകളിൽ സർവീസ് ഉണ്ടായിരിക്കും. മുംബൈയിലേക്കുള്ള സർവീസ് വെള്ളിയാഴ്ചകളിൽ നടത്തും.യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ദമ്മാം വഴി ലണ്ടൻ, കൈറോ, ഇസ്താംബുൾ, ലാഹോർ, അമ്മാൻ തുടങ്ങിയ നഗരങ്ങളിലേക്കും സർവീസുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.ഇതിനിടെ വിമാന ഇന്ധനമായ എടിഎഫ് വില കുത്തനെ ഉയർന്നതോടെ വിമാനയാത്ര ചെലവേറാനിടയുണ്ട്. ഏപ്രിൽ 1-നുള്ള കണക്കുകൾ പ്രകാരം ദില്ലിയിൽ എടിഎഫ് കിലോലിറ്ററിന് 2,07,341 രൂപയായി ഉയർന്നു. മാർച്ചിൽ ഇത് 96,638 രൂപ മാത്രമായിരുന്നു. ഇരട്ടിയിലധികം വർധനയാണ് ഉണ്ടായത്.പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെ തുടർന്നാണ് അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയർന്നത്. 115 ശതമാനം വർധന രേഖപ്പെടുത്തി. എടിഎഫ് വില കിലോലിറ്ററിന് 2 ലക്ഷം രൂപ കടക്കുന്നത് ഇതാദ്യമായാണ്, ഇതിന്റെ പ്രതിഫലം ടിക്കറ്റ് നിരക്കിലും പ്രത്യക്ഷപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.







