കാസർകോട്: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തായന്നൂർ ഗ്രാമത്തിലെ പനയാർ കുന്ന് മണ്ണാലയിൽ വീട്ടിൽ എം കെ .ജോണി (64) നെയാണ് ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
2024 ജൂലൈ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒൻപത് വയസ്സുകാരി അമ്മൂമ്മയോടൊപ്പം പശുവിനെ കെട്ടാൻ പോകുന്നതിനിടെ വഴിയിൽ വച്ച് പ്രതി കുട്ടിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തിരികെ കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ട കുട്ടിയെ വഴിമധ്യേ വച്ച് പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.വിവിധ വകുപ്പുകളിലായാണ് കോടതി ശിക്ഷ വിധിച്ചത്.
പോക്സോ ആക്ട് പ്രകാരം5 വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരം 2 വർഷം കഠിനതടവും 5,000 രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവ് അനുഭവിക്കണം.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയാകും.അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ബേക്കൽ ഡിവൈ.എസ്.പി ആയിരുന്ന വിവി മനോജ് ആണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് അന്നത്തെ എസ്.എം.എസ് ഡിവൈ.എസ്.പി കെ.പ്രേംസദൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.






