സുള്ള്യ: ലൈംഗിക അരാജകത്വത്തിനു അടിമയായ ഡോക്ടര്‍ കാലപുരിക്കയച്ചത് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള രണ്ടു യുവതികളെ. മൂന്നാമത്തെ ഭാര്യ തലനാരിഴയ്ക്ക് മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ മൈസൂരിലെ ഡോക്ടര്‍ വിനയ് കുമാറിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയര്‍ ഡോക്ടറായ ഡോ. നാഗശ്രീയാണ് ഡോ വിനയ കുമാറിന്റെ ‘സൈക്കോ’ പ്രവൃത്തിക്ക് ആദ്യമായി ഇരയായത്; 2014ല്‍. ഇരുവരും തമ്മില്‍ അന്നു അടുപ്പത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കുന്നില്ലെന്നും ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒന്നിച്ച് മരിക്കാമെന്നും പറഞ്ഞ് നാഗശ്രീയെ വശത്താക്കി. ഇരുവരും പിന്നീട് വീട്ടുകാർ അറിയാതെ സ്വകാര്യമായി വിവാഹിതരായി. തുടര്‍ന്ന് ശ്രീരംഗപ്പട്ടണത്തിലെ ഒരു ലോഡ്ജില്‍ ഇരുവരും മുറിയെടുത്തു. വീട്ടുകാരുടെ സഹകരണമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും ഒന്നിച്ചു മരിക്കാമെന്നും ഡോ. വിനയ കുമാര്‍ അന്നു രാത്രി നാഗശ്രീയോട് പറഞ്ഞു. ഡോ. നാഗശ്രീ അതിനു സമ്മതം മൂളി .തുടർന്ന് ഡോക്ടറുടെ ശരീരത്തില്‍ അമിതമായി മരുന്നു കുത്തിവയ്ക്കുകയും തന്റെ ശരീരത്തില്‍ കുത്തിവയ്ക്കുന്നതായി ഡോ. വിനയകുമാർ അഭിനയിക്കുകയും ചെയ്തു. അബദ്ധത്തിൽ വിനയകുമാറിന്റ ശരീരത്തിലും ചെറിയ അളവില്‍ മരുന്നു കയറി.ലോഡ്ജ് മുറിയിൽ അവശരായി കാണപ്പെട്ട ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. വിനയ് പിറ്റേ ദിവസം തന്നെ ആശുപത്രി വിട്ടുവെങ്കിലും 14 വര്‍ഷം കോമ കണ്ടിഷനിൽ കഴിഞ്ഞ ഡോ. നാഗശ്രീ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. ഡോ. വിനയ കുമാറിനെതിരെ യുവതിയുടെ വീട്ടുകാര്‍ അന്നു തന്നെ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇതിനിടയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഗൗതമി ഹിരേമത്തുമായി ഡോ. വിനയകുമാർ പ്രണയ ബന്ധം സ്ഥാപിച്ചു. ഈ യുവതിയും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടുവെങ്കിലും അന്വേഷണവും നടപടിയും എങ്ങുമെത്തിയില്ല. തുടര്‍ന്ന് ഡോക്ടർ മൂന്നാമത്തെ വിവാഹം നടത്തി . വിവാഹ പിറ്റേന്ന് മദ്യലഹരിയില്‍ പീഡിപ്പിക്കുകയും സ്വത്തുക്കള്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവത്രെ. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ക്രൂരമായ രണ്ടു സൈക്കോ കൊലപാതകങ്ങള്‍ സംബന്ധിച്ചു വിവരം പുറത്തു വന്നത്. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം .







