കാസര്‍കോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച്ചാ സമര്‍പ്പണവും ആയിരത്തിരി മഹോത്സവവും ഇന്ന് (ബുധന്‍) നടക്കും. വൈകുന്നേരം അഞ്ചിന് ക്ഷേത്ര ഭജനസമിതിയുടെ ഭജന, രാത്രി എട്ടിനു പൂരക്കളി. രാത്രി 10.15ന് ഉദുമ പ്രദേശിന്റെ തിരുമുല്‍ക്കാഴ്ച്ചാ സമര്‍പ്പണം. 11.15ന് ഉദുമ പടിഞ്ഞാറേക്കര, 12.15ന് പള്ളിക്കര തണ്ണീര്‍പ്പുഴ, 1.15ന് കളനാട്- വാഴവളപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ച്ചാ സമര്‍പ്പണങ്ങൾ . പുലര്‍ച്ചെ 2.30ന് ഉത്സവബലി. തുടര്‍ന്ന് ആയിരത്തിരി മഹോത്സവം.വ്യാഴാഴ്ച രാവിലെ 6.30ന് കൊടിയിറക്കത്തോടെ മഹോത്സവത്തിനു സമാപനമാകും.
മഹോത്സവത്തിനു പതിനായിരക്കണക്കിനു പേര്‍ എത്തുന്നത് കണക്കിലെടുത്ത് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങളെ മാങ്ങാട് വഴി ചട്ടഞ്ചാല്‍ ദേശീയപാതയിലേയ്ക്ക് തിരിച്ചുവിടും. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങളെ ബേക്കല്‍ ജംഗ്ഷനില്‍ നിന്നു തച്ചങ്ങാട്, വഴി പെരിയാട്ടടുക്കം ദേശീയ പാതയിലേയ്ക്കും തിരിച്ചു വിടും. ഉത്സവ നഗരിയില്‍ കനത്ത പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തും. വനിതാ പൊലീസ് ഉള്‍പ്പെടെയുള്ള മഫ്ടിയിലും നിയോഗിക്കും. പോക്കറ്റടിക്കാരെ കുടുക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.






