കാസർകോട് : എൻഎച്ച് 66 തലപ്പാടി – നീലേശ്വരം ദേശീയപാതയിലെ നിർമ്മാണത്തിനിടയിലുണ്ടായ എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നൽകണമെന്നുo അപകടം വരാതിരിക്കാനുള്ള സുരക്ഷ മാനദണ്ഡങ്ങളും സംവിധാനങ്ങളുംഅവഗണിച്ച നിർമ്മാണ കമ്പനികളുടെ നടപടികൾ അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം ആവശ്യപ്പെട്ടു.
ജില്ലാ ഭരണകൂടവും സർക്കാറും ഇക്കാര്യത്തിൽ ഇടപെടണമെന്നും നഷ്ടം കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും നാസർ ചെർക്കളം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാത 66 തലപ്പാടി ചെങ്കള റീച്ച് കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ചെങ്കള നീലേശ്വരം റീച്ച് ഏതാനും മാസങ്ങൾക്കകം പണിപൂർത്തിയാകുമെന്ന് പ്രതീക്ഷയിലാണ് നാട്ടുകാർ . ഇത്തരം സുരക്ഷാ വീഴ്ചകളിലൂടെ രണ്ടാം റീച്ചിൽ ഇനി ഒരു അപകടം പോലും ഉണ്ടാവാതിരിക്കുന്നതിന് വേണ്ടിയിട്ടുള്ള അടിയന്തര ഇടപെടൽ നടത്തുന്നതിനു വേണ്ടി ജില്ലാ ഭരണകൂടം എൻഎച്ച് അധികൃതരിൽ സമ്മർദ്ദം ചെലുത്തണമെന്നും നിർമ്മാണ കമ്പനികൾക്ക് കൃത്യമായ മാർഗ്ഗനിർദേശം നൽകണമെന്നും നാസർ ആവശ്യപ്പെട്ടു.
ചെർക്കള കാസർകോട് റൂട്ടിൽ ചെർക്കള-കനിയടുക്കത്തും കാസർകോട്-ചെർക്കള റൂട്ടിൽ നുള്ളിപ്പാടി കഴിഞ്ഞും ദേശീയപാതയിലേക്ക്
എൻട്രി അനുവദിക്കണമെന്നും നാസർ ആവശ്യമുന്നയിച്ചു.






