സ്ത്രീധനത്തിന്റെ ബാക്കി തുക നല്‍കിയില്ല; 7 മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് കൊലപ്പെടുത്തി; 30 കാരി നേരിട്ടത് ക്രൂര പീഡനം

ബെലഗാവി: സ്ത്രീധനത്തിന്റെ ബാക്കി തുക നല്‍കിയില്ലെന്ന് പറഞ്ഞ് ഏഴുമാസം ഗര്‍ഭിണിയായ 30 കാരിയെ ഭര്‍ത്താവും ഭര്‍തൃപിതാവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബെലഗാവിയിലെ ചിക്കോടിയില്‍ നടന്ന സംഭവത്തില്‍ ദീപ മഗദുമ്മ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിഷേകിനെയും ഭര്‍തൃ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കഴുത്തില്‍ കയറിട്ട് മുറുക്കിയായിരുന്നു കൊലപാതകം. കൈകളില്‍ ബ്ലേഡു കൊണ്ട് വരഞ്ഞ പാടുകളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലയ്ക്ക് ശേഷം ഭാര്യയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ദീപയുടെ കൈകളില്‍ ഉള്‍പ്പെടെ ബ്ലേഡ് കൊണ്ട് വരഞ്ഞത് പോലെ നിരവധി മുറിവുകള്‍ കാണപ്പെട്ടു. സ്ത്രീധനത്തിന്റെ ബാക്കി പണവും സ്വര്‍ണവും ആവശ്യപ്പെട്ട് അഭിഷേകും വീട്ടുകാരും ദീപയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കൊലപ്പെടുത്തുമ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന പരിഗണന പോലും പ്രതികള്‍ നല്‍കിയില്ലെന്ന് ദീപയുടെ ബന്ധുക്കള്‍ പറയുന്നു. ഭര്‍തൃവീട്ടില്‍ കൊടിയ പീഡനമാണ് മകള്‍ക്ക് നേരിടേണ്ടി വന്നതെന്നും ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page