കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മംഗല്‍പാടിയിൽ വന്‍ മയക്കുമരുന്നുവേട്ട. കാറില്‍ കടത്തിയ 38.23ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. കാറും 1,62,500 രൂപയും പിടികൂടി. കുബണൂര്‍, പച്ചമ്പള, സഫനഗറിലെ ഇബ്രാഹിം സുഹൈല്‍(23), ബന്തിയോട്, അടുക്ക, കുലക്ക് റോഡിലെ മുഹമ്മദ് അനസുദ്ദീന്‍ (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച രാത്രി 12.30 മണിയോടെ മംഗല്‍പാടി താലൂക്ക് ആശുപത്രിക്കു സമീപത്തെ സര്‍വ്വീസ് റോഡില്‍ വച്ചാണ് സംഘം പിടിയിലായത്. കാറില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. ഈ സമയത്തെത്തിയ സ്വിഫ്റ്റ് കാര്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍ സീറ്റിന്റെ കവറിന്റെ പിന്‍ഭാഗത്തു സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ പണവും മൊബൈല്‍ ഫോണും മയക്കുമരുന്ന് തൂക്കാനുള്ള ഇലക്ട്രോണിക്‌സ് ത്രാസും കണ്ടെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.






