തൃശൂര്‍: ആരോഗ്യ മന്ത്രിക്കൊപ്പം ആരോഗ്യ വകുപ്പിനെയും അപസ്മാരം ആവേശിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. 2020ല്‍ പാന്‍ക്രിയാസിലുണ്ടായ മുഴ നീക്കം ചെയ്യുന്നതിനുപയോഗിച്ച കത്രിക തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രി അധികൃതര്‍ രോഗിയുടെ വയറ്റില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഓപ്പറേഷനു ശേഷം വയറ്റില്‍ അസ്വസ്ഥത അസഹനീയമായതിനെ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ തൃശൂര്‍ കുര്‍ക്കളേരിയിലെ ജോസഫ് പോള്‍ സ്വകാര്യാശുപത്രിയില്‍ നടത്തിയ സ്‌കാനിംഗില്‍ വയറ്റിനുള്ളില്‍ കത്രിക കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യാശുപത്രിയില്‍ അതു നീക്കം ചെയ്തു. എന്നാല്‍ തുടര്‍ന്നുണ്ടായ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നു അദ്ദേഹം 2025 ജനുവരിയില്‍ മരിച്ചു. വയറ്റില്‍ നിന്നു കത്രിക നീക്കം ചെയ്യുന്നതിനു മുമ്പു ജോസഫ് നഷ്ടപരിഹാരത്തിനു ആരോഗ്യ വകുപ്പിനു പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പു കൊടുത്ത പരാതിയില്‍ തെളിവു പരിശോധിക്കുന്നതിനു അന്തരിച്ച പരാതിക്കാരന്‍ കഴിഞ്ഞ ഫെബ്രുവരി 17ന് നേരിട്ടു ഹാജരാകണമെന്നായിരുന്നു നോട്ടീസ്. നോട്ടീസ് ലഭിച്ച വീട്ടുകാര്‍ ജോസഫ് പോള്‍ മരിച്ചിട്ടു വര്‍ഷം കഴിഞ്ഞുവെന്ന് അധികൃതരെ അറിയിച്ചു. അങ്ങനെയണെങ്കില്‍ ഹിയറിംഗ് മാറ്റി വച്ചെന്ന് അധികൃതര്‍ വീട്ടുകാര്‍ക്കു വീണ്ടും കത്തയച്ചു. സര്‍ക്കാര്‍ വിലാസത്തിന്റെ കളികള്‍ കണ്ടറിഞ്ഞവര്‍ സ്വയം പരിഹാസ്യരാവുകയാണെന്ന് പരിതപിക്കുന്നു.







