ന്യൂദെല്‍ഹി: വിവാഹത്തിന് മുമ്പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും അപരിചിതരാണെന്ന് സുപ്രീം കോടതി. വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ദുബായില്‍ വച്ച് പ്രതി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന പരാതിക്കാരിയുടെ ആരോപണത്തെ കോടതി ചോദ്യം ചെയ്തു. ‘ഇത് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ്. ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം, പക്ഷേ വിവാഹത്തിന് മുമ്പ് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തികച്ചും അപരിചിതരാണ്. വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ജാഗ്രത പാലിക്കണം.
ടെ ബന്ധം എത്ര ആഴത്തിലുള്ളതാണെങ്കിലും, വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് മനസിലാകുന്നില്ല. വിവാഹത്തിന് മുമ്പ് ആരും ആരെയും വിശ്വസിക്കരുത്.’ – ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. 2022ല്‍ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരിയും പ്രതിയും കണ്ടുമുട്ടിയത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഡല്‍ഹിയിലും ദുബായിലും വച്ചും പ്രതിയുമായി പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. 2024 ജനുവരിയില്‍ പഞ്ചാബില്‍ വച്ച് ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായി പിന്നീട് അറിഞ്ഞുവെന്നും യുവതി പരാതിയില്‍ പറയുന്നു.
എന്നാല്‍, ഇതൊരു പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ട് ഇത്തരം കേസുകള്‍ വിചാരണ ചെയ്യേണ്ടതില്ല- ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ പരിശോധിക്കാനും യുവതിക്ക് നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാനും പ്രതിഭാഗം അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ഇരുവിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.







