സ്റ്റേഷനിലെത്തി ഒപ്പിടില്ലെന്ന് ജാമ്യത്തിലിറങ്ങിയ പ്രതി; പിന്നാലെ അതിക്രമവും അസഭ്യം പറച്ചിലും; യുവാവിനെതിരെ പുതിയ കേസ്

മലപ്പുറം: സ്റ്റേഷനിലെത്തി ഒപ്പിടില്ലെന്ന് പൊലീസുകാരെ ഫോണില്‍ വിളിച്ചറിയിച്ച പ്രതിക്കെതിരെ പുതിയ കേസുകള്‍ കൂടി ചുമത്തി പൊലീസ്. കാളികാവ് സ്വദേശിയായ വിഷ്ണുവിനെതിരെയാണ് വണ്ടൂര്‍ പൊലീസ് പുതിയ കേസുകള്‍ കൂടി ചുമത്തിയത്. ജാമ്യ വ്യവസ്ഥയനുസരിച്ച് നിര്‍ബന്ധമായും സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ തട്ടിക്കയറിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നാലെ മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ ഇയാള്‍ അതിക്രമം കാണിക്കുകയും അസഭ്യം പറയുകയുമായിരുന്നു. അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.

നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. എന്നാല്‍, തനിക്ക് ഒപ്പിടാന്‍ വരാന്‍ കഴിയില്ലെന്ന് വിഷ്ണു പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. നിര്‍ബന്ധമായും സ്റ്റേഷനിലെത്തി ഒപ്പിടാന്‍ പൊലീസ് നിര്‍ദേശിച്ചതോടെ ഇയാള്‍ അസഭ്യം പറയുകയായിരുന്നു.

നിലവില്‍ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത വിഷ്ണുവിനെതിരെ പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page