കണ്ണൂർ : സംസ്ഥാന സർക്കാർ മികച്ച കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ച ചെറുപുഴ വരമ്പിലെ ഏലിയാസ് അമ്പാട്ട് ( 62) കടംകയറി കീടനാശിനി കുടിച്ചു ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു .കടം മൂലമാണ് ആത്മഹത്യ എന്നറിയുന്നു. കീടനാശിനി കഴിച്ച് അവശ നിലയിലായ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ മരണത്തിന് കീഴടങ്ങി. 39 വർഷമായി കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇദ്ദേഹം 12 സ്ഥലം പാട്ടത്തിന് എടുത്ത് 39 വർഷമായി കൃഷി ചെയ്യുകയായിരുന്നു. 40 ലക്ഷം രൂപ കാർഷിക കടം ഉണ്ടായിരുന്നു. ഇതിനു പുറമേ വിളനാശവും നേരിട്ടു. വിലത്തകർച്ച ജീവിതം ഉലച്ചു. മികച്ച കർഷകനു സർക്കാർ ആനുകൂല്യം വാക്കിലൂടെ വാരിക്കോരി കൊടുത്തെങ്കിലും അത്യാവശ്യത്തിന് അതു കൈയിൽ നൽകാൻ അധികൃതർ തയ്യാറാവാതിരുന്നതിനെ തുടർന്ന് കുറച്ച് കാലമായി അദ്ദേഹം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. ഇതിൽ അദ്ദേഹം കടുത്ത നിരാശനായിരുന്നു. മികച്ച കർഷകനു സ്ഥിതി ഇതാണെങ്കിൽ പാവപ്പെട്ട കർഷകരുടെ അവസ്ഥ എന്തായിരിക്കുമെന്ന് നാട്ടുകാരും കർഷകരും അധികൃതരോട് ആരായുന്നു. സംസ്ഥാനത്തു വീണ്ടും കർഷക ആത്മഹത്യ ഉണ്ടായത് കാർഷിക മേഖലയെ ആകെ അസ്വസ്ഥമാക്കുന്നുണ്ട്.







