കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം പെരുവഴിയില്‍ തള്ളി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെയാണ്സംഭവം പുറത്തുവന്നത്. ബേഡകം പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി. ഡ്രൈവറില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.
സ്വകാര്യ ബസ് ഡ്രൈവറെ ബുധനാഴ്ച രാവിലെയാണ് ബന്തടുക്ക ബസ് സ്റ്റാന്റിനു സമീപത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ബന്തടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയിലാണെന്നും ഗുരുതരനിലയിലാണെന്നും കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവറെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ വിശദമായ പരിശോധനയില്‍ തലച്ചോറിനകത്ത് ഞരമ്പ് പൊട്ടിയതായും സ്‌ട്രോക്ക് ഉണ്ടായതായും സ്ഥിരീകരിച്ചു. ഇരു കാലുകളുടെയും മുട്ടുകളില്‍ ഗുരുതരമായ പൊട്ടലുകൾ ഉള്ളതായും സ്ഥിരീകരിച്ചു. ഇത് എങ്ങനെ സംഭവിച്ചുവെന്നത് സംശയത്തിനു ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഞായറാഴ്ച ബോധം തിരികെ കിട്ടിയത്. തന്നെ ചൊവ്വാഴ്ച രാത്രി ഒരു സംഘം ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് സമീപത്തുണ്ടായിരുന്ന അടുത്ത ബന്ധുവിനോട് ഡ്രൈവര്‍ വെളിപ്പെടുത്തിയത്. അക്രമിച്ചവരുടെ പേരു വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അക്കാര്യം പുറത്തുവിട്ടിട്ടില്ല.
പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷമെ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുളളു.







