കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂരില്‍ വന്‍ കവര്‍ച്ച. ബംഗ്‌ളൂരുവില്‍ ബിസിനസ് നടത്തുന്ന കളത്തൂര്‍, പഞ്ചിക്കല്ലിലെ യു കെ യൂസഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറികളിലെ അലമാരകള്‍ കുത്തിത്തുറന്ന് ഒന്‍പതു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച രാത്രി ഏഴുമണിക്കും ഞായറാഴ്ച രാവിലെ ഏഴുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
യൂസഫിന്റെ ഭാര്യ ഫാത്തിബിയും മൂന്നു മക്കളുമാണ് വീട്ടില്‍ താമസം. ശനിയാഴ്ച വൈകുന്നേരം ഫാത്തിബിയും രണ്ടു മക്കളും ഭര്‍തൃ സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. മറ്റൊരു മകളായ ഷിഫ രാത്രി ഏഴരമണിവരെ വീട്ടില്‍ ഉണ്ടായിരുന്നു. പിന്നീട് വീട് പൂട്ടി അയൽപക്കത്തുള്ള മറ്റൊരു പിതൃ സഹോദരന്റെ വീട്ടില്‍ പോയി. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഷിഫ വീട്ടില്‍ എത്തിയപ്പോഴാണ് വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ അലമാരകളെല്ലാം കുത്തിത്തുറന്ന് തുണിത്തരങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍ കാണപ്പെട്ടു. വിവരം ഉടന്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി. അന്വേഷണത്തിനായി വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തും.








