കുമ്പള : പൈവളികെ പഞ്ചായത്തിലെ ചേവാർ ജുമാ മസ്ജിദിനടുത്തുളള തട്ടുകട കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം തകൃതിയായിരിക്കുക യാണെന്ന് സിപിഎം കൂടാൽ മെർക്കള ലോക്കൽ സെക്രട്ടറി ബഷീർ ബി.എ. ജില്ലാ പോലീസ് സൂപ്രണ്ടിനോടു പരാതിപ്പെട്ടു. നാട്ടുകാർക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടും ഭീഷണിയുമുയർത്തുന്ന പെട്ടിക്കടക്കും അവിടെ രാപകൽ തമ്പടിക്കുന്ന എംഡി എം എ , കഞ്ചാവ്, മണൽ കടത്ത്, മണൽ കടത്തകമ്പടി സംഘങ്ങൾക്കും എതിരെ കർശന നടപടിയെടുക്കണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ കേസ് പ്രതികളും കഞ്ചാവ് – എംഡി എംഎ വിൽപ്പന സംഘങ്ങളും – മണൽമാഫിയയും രാത്രി മുഴുവനും നേരം പുലരുന്നത് വരെയും ഇവിടെ താവാളമടിക്കുന്നു. സംഘട്ടനം നടത്തുകയും രാത്രികാലങ്ങളിൽ പരസ്പരം കൊലവിളി ഉയർത്തുകയും നാടിനെ ഭീതിയിലാക്കുകയും ചെയ്യുന്നു. 18 വയസ്സിന് താഴെ പ്രായമുള്ള വിദ്യാർത്ഥികളും യുവാക്കളുമാണ് ഇവിടെ തമ്പടിക്കുന്നവരിൽ അധികവുമെന്നു നിവേദനം ചൂണ്ടിക്കാട്ടി. ഈ പ്രദേശം മാരക മയക്കുമരുന്നുകളുടെ വിൽപ്പന – ഉപഭോഗ കേന്ദ്രമായി മാറിയിരിക്കുന്നു. അടുത്തകാലത്ത് മൂന്നുതവണ കഞ്ചാവ് കച്ചവടക്കാർ ഇവിടെ ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞദിവസം നട്ട പ്പാതിരക്കുണ്ടായ സംഘട്ടനത്തിൽ മൂന്നുപേരെ പിടികൂടുകയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. പത്തുപേർക്കെതിരെ കേസ് ഉണ്ടെങ്കിലും അവരെ പിടികൂടിയിട്ടില്ല. ഈ പ്രദേശം ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമായിരിക്കുകയാണെന്നും അവർക്കെല്ലാം താവളം തട്ടുകടയാണെന്നും പരാതിയിൽ തുടർന്ന് പറഞ്ഞു.






