കാസർകോട്: ബിജെപി നേതാവും പ്രമുഖ വ്യവസായികയുമായ കുമ്പളയിലെ വിക്രം പൈക്കെതിരെ വധശ്രമം. വിക്രം പൈ യുടെ കുമ്പള പൊസത്തടക്കയിലുള്ള അഗ്രോ ഡയറി ഫാമിലേക്കുള്ള കോൺക്രീറ്റ് റോഡിൽ രാവിലെ ഉണ്ടായ സ്ഫോടനത്തിൽ കാറിനു കേടുപാടു സംഭവിച്ചു. ടയർ തകർന്നു. കാറിൻ്റെ അടിഭാഗത്തു കേടുപാടു സംഭവിച്ചു. രാവിലെ വീട്ടിൽനിന്ന് ഫാമിലേക്കുള്ള യാത്രയ്ക്കിടയിൽ ഫാമിനടുത്തുവച്ച് കാറിൻറെ ടയർ കയറിയാണ് സ്ഫോടനം ഉണ്ടായതെന്നു പറയുന്നു. അത്യുഗ്രശബ്ദത്തിലുണ്ടായ ഭയാനക ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ തീ പടർന്ന് കത്തുന്നതും കട്ടിയുള്ള പുക അന്തരീക്ഷത്തിൽ പടരുന്നതുമാണ് കണ്ടതെന്ന് പറയുന്നു. കാറിൻറെ ടയർ പൊട്ടുകയും കാർ ഉയർന്നു തെറിച്ചു വീണ്ടും തറയിൽ വീഴുകയും ആയിരുന്നു. കാറിന്റെ അടിഭാഗത്തു കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ട് വിക്രം പൈ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. വിവരം ഉടൻ പോലീസിൽ അറിയിക്കുകയും പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. നിരീക്ഷണത്തിനുശേഷം പന്നിപ്പടക്കം ആവും പൊട്ടിയതെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. പന്നിപ്പടക്കം ആയാൽ തന്നെ കുമ്പള ബദിയടുക്ക റോഡിൽ നിന്ന് ആഗ്രോ ഫാമിലേക്കുള്ള സ്വകാര്യ റോഡിൽ അത് എങ്ങനെ എത്തിയെന്ന് പ്രശ്നം അവശേഷിക്കുന്നു. മാത്രമല്ല ,പന്നികൾ സാധാരണ സഞ്ചരിക്കാറുള്ള വഴിയിലാണ് പന്നിപ്പടക്കം വയ്ക്കാറുള്ളത് ‘കോൺക്രീറ്റ് റോഡിനും ലൈറ്റ് ഉള്ള സ്ഥലത്തും സാധാരണ പന്നികൾ സഞ്ചരിക്കാറില്ല. പന്നിപ്പടക്കം വച്ചാൽത്തന്നെ പന്നി പിടുത്തക്കാർ പരിസരത്ത് എവിടെയെങ്കിലും തങ്ങാറുണ്ട്. പന്നിപ്പടക്കം പൊട്ടിയില്ലെങ്കിൽ പടക്കം വച്ചവർ തന്നെ അതു സുരക്ഷിത സ്ഥലത്തേക്കു മാറ്റിയ ശേഷമേ സ്ഥലത്തുനിന്നു പോകാറുള്ളുവെന്നു പറയുന്നു. മാത്രമല്ല , ഇന്നലെ വൈകിട്ട് വരെ നിർമ്മാണ പ്രവർത്തനം നടക്കുന്ന ഫാമിലേക്ക് വെട്ടുകല്ലും സിമന്റും മറ്റു നിർമ്മാണ വസ്തുക്കളുമായി ലോറികൾ എത്തിയിരുന്നു. ആ സമയം വരെ സ്ഫോടനം ഉണ്ടാകാതിരുന്നതു അതിനു ശേഷമായിരിക്കും സ്ഫോടക വസ്തു വഴിയിൽ ഒളിപ്പിച്ചു വച്ചതെന്ന സംശയവുമുണ്ടാക്കുന്നു.ശാന്തമായ പൊസത്തടക്ക പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നത് ആളുകളെ ഭയപ്പെടുത്തുന്നുണ്ട്. സ്ഫോടക വസ്തുവിന്റെ അവശിഷ്ടം വിക്രം പൈ ശേഖരിച്ചിട്ടുണ്ട് .സ്വകാര്യ ചെലവിൽ വിദഗ്ധ രാസ പരിശോധനയ്ക്ക് അയച്ചുകൊടുക്കും എന്ന് അറിയുന്നു. സാമൂഹ്യപ്രശ്നങ്ങളിലും പൊതു താൽപര്യ പ്രശ്നങ്ങളിലും സജീവമായ വിക്രം പൈക്ക് വിവിധ മേഖലകളിൽനിന്ന് അടുത്തകാലത്ത് എതിർപ്പുകൾ ഉയർന്നിരുന്നു എന്ന് ആക്ഷേപമുണ്ട്. അന്വേഷണം തുടരുന്നുണ്ട്.








