കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂരില്‍ ഏക മകളെയും ഭാര്യാ സഹോദരി ഭര്‍ത്താവിനെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉമ്മര്‍ ഫാറൂഖിനെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചു ദിവസത്തേയ്ക്ക് കേസ് അന്വേഷണോദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കൊലപാതകം നടന്ന ഫെബ്രുവരി രണ്ടിനു തന്നെ പിടികൂടിയിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് കൂടുതല്‍ തെളിവെടുപ്പിനു സ്ഥലത്ത് എത്തിച്ചിരുന്നില്ല.
ഫെബ്രുവരി രണ്ടിന് വൈകുന്നേരമാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കുഞ്ചത്തൂര്‍, ഹില്‍ടോപ്പിലെ മറിയം ജുമൈല (18), മാതൃസഹോദരി ഭര്‍ത്താവായ ഷേക്കുഞ്ഞി (60) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മറിയം ജുമൈല സന്ധ്യയോടെയും ഷേക്കുഞ്ഞി ചൊവ്വാഴ്ച രാവിലെയുമാണ് മരണപ്പെട്ടത്.
ഷേക്കുഞ്ഞിയുടെ വീട്ടിലായിരുന്നു മറിയം ജുമൈലയും മാതാവ് താഹിറയും താമസിച്ചിരുന്നത്. ഉമ്മര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിനു വേണ്ടി മധ്യസ്ഥ ചര്‍ച്ച നടത്തുന്നതിനിടയിലായിരുന്നു ഇരട്ടക്കൊലക്ക് ഇടയാക്കിയ അക്രമസംഭവം അരങ്ങേറിയത്. ചര്‍ച്ചക്കിടയില്‍ പ്രകോപിതനായ ഉമ്മര്‍ ഫാറൂഖ് അരയില്‍ തിരുകിയിരുന്ന പുത്തന്‍ കത്തിയെടുത്ത് ഷേക്കുഞ്ഞിയെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് മറിയം ജുമൈലയുടെ കഴുത്തിനു കുത്തേറ്റത്.
കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ ഇരട്ടക്കൊലപാതകം നടന്ന വീട്, കത്തിവാങ്ങിയ കട തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.






