പ്രണയം എന്നത് ഭംഗിയുള്ള വികാരം, അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്ന് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍; വെളിപ്പെടുത്തല്‍ ധനുഷുമായുള്ള വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ

മുംബൈ: പ്രണയത്തെ കുറിച്ച് വാതോരാതെ സംസാരിച്ച് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍. സിനിമാ താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇരുവരും ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് പറഞ്ഞ് താരങ്ങള്‍ രംഗത്തെത്തി.

തമിഴ് നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹ മോചനത്തിന് പിന്നാലെയാണ് മൃണാള്‍ താക്കൂറുമായി ധനുഷ് ഡേറ്റിംഗിലാണെന്നും അടുത്തുതന്നെ വിവാഹിതരാകുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അതിനിടെയാണ് ഇപ്പോള്‍ പ്രണയത്തെ കുറിച്ചും അത് ഓരോരുത്തരിലും വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും വെളിപ്പെടുത്തി മൃണാള്‍ താക്കൂര്‍ രംഗത്തെത്തുന്നത്. പ്രണയം എന്നത് ഭംഗിയുള്ള വികാരമാണെന്നും അത് നിങ്ങളെ ഒരു നല്ല വ്യക്തിയാക്കുമെന്നും മൃണാള്‍ പറഞ്ഞു.

‘ഭൂമിയിലെ സകല ജീവജാലങ്ങളിലും പ്രണയമെന്ന വികാരം ഉണ്ട്. അത് നിങ്ങളെ മികച്ച വ്യക്തിയാക്കി മാറ്റും. അക്ഷരാര്‍ഥത്തില്‍ ഒരേ പോലെ നിങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കാനും ശാന്തമാക്കാനും പ്രണയം സഹായിക്കും. ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. എല്ലാവരും അവരുടെ ജീവിതത്തില്‍ പ്രണയം കണ്ടെത്തണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു’ – മൃണാള്‍ താക്കൂര്‍ പറഞ്ഞു.

പ്രണയത്തില്‍ സ്ത്രീകള്‍ കൂടുതല്‍ സഹനത്തിനും വിട്ടുവീഴ്ചയ്ക്കും തയാറാകേണ്ടി വരുന്നുണ്ടോ എന്ന ചോദ്യത്തിന് മൃണാളിന്റെ മറുപടി ഇങ്ങനെ: ‘എല്ലായ്‌പ്പോഴും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നില്ല. ആരിലാണോ കൂടുതല്‍ പ്രണയമുള്ളത് അവരായിരിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുന്നത്. അത് സ്ത്രീയോ പുരുഷനോ ആകാം. പക്ഷേ, പ്രണയം സ്വീകരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചിലപ്പോള്‍ സ്‌നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയത്തിന്റെ നിര്‍വചനം കാലാകാലങ്ങളില്‍ മാറുന്നു. സ്‌നേഹമുള്ളപ്പോള്‍ നിങ്ങള്‍ ആ വ്യക്തിക്കുവേണ്ടി പലതും സഹിക്കാന്‍ തയാറാകുകയാണെന്നും മൃണാള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page