മംഗളൂരു: ലോട്ടറി നിരോധം നിലവിലുള്ള കർണാടകയിൽ അനധികൃതമായി വിൽപ്പനക്ക് കടത്തുകയായിരുന്ന 72,000 രൂപയുടെ 1220 കേരള ഭാഗ്യക്കുറി ടിക്കറ്റുകൾ കർണാടക പൊലീസ് പിടികൂടി.സംഭവത്തിൽ കുടക് മടിക്കേരി ബാലെംബി ചാമ്പു വിലെ എം.എൽ.സിബിയെ (58) സുള്ള്യ പൊലീസ് കസ്റ്റഡിയിലെടുത്തു.കാസർകോട്ജില്ലയിലെ അതിർത്തി ഗ്രാമമായബന്തടുക്ക മാണിമൂല വഴിയാണ് കേരള ടിക്കറ്റുകൾ കടത്തിയത്. സിബി സഞ്ചരിച്ച മോട്ടോർ സൈക്കിൾ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ടിക്കറ്റുകൾകണ്ടെത്തിയത്. ഉയർന്ന വിലക്ക് വിൽപ്പനക്കായി കർണാടക-കുടക് അതിർത്തിയിലെ സാമ്പാജെയിലേക്കാണ് ടിക്കറ്റുകൾകൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.ആളെ കസ്റ്റഡിയിലെടുത്ത്കൂടുതൽ അന്വേഷണം നടത്തുകയാണ്.കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റ് എത്തിച്ച് ഇരട്ടി വില ഈടാക്കിവില്പന നടത്തുന്നതായി കർണാടക പൊലീസിന് സൂചന ലഭിച്ചിരുന്നു.കർണാടക ലോട്ടറി നിരോധന നിയമപ്രകാരം കേരളത്തിൽ നിന്ന് ലോട്ടറി ടിക്കറ്റുകൾ കർണാടകയിൽ എത്തിച്ചു വിൽക്കുന്നതു നിരോധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ലോട്ടറി വിൽപ്പന നിരോധിച്ചിട്ടുണ്ടെങ്കിലും കേരള സംസ്ഥാന ലോട്ടറി ടിക്കറ്റുകൾ നിയമവിരുദ്ധമായി കർണാടകയിലേക്ക് കടത്തുന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കർണാടക പോലീസിന്റെ കണക്കുകൾ പ്രകാരം 2023-ൽ കർണാടക ലോട്ടറി നിരോധന നിയമപ്രകാരം 78 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2024-ൽ ഇത് 54 കേസുകളായി കുറഞ്ഞു, എന്നാൽ നവംബർ വരെ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വീണ്ടും 64 ആയി ഉയർന്നു.







