നിയമസഭയില്‍ സംഘര്‍ഷം; സ്പീക്കറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ പ്രതിപക്ഷ അംഗങ്ങളുടെ ശ്രമം

തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കലഹം. അസാധാരണ സംഭവത്തിനാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 40 മിനുട്ടുകളായി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക് പോര് തുടരുന്നു. ഭരണപക്ഷ അംഗങ്ങളും സീറ്റില്‍ നിന്ന് എഴുന്നേറ്റു. മന്ത്രി ശിവന്‍കുട്ടി സംസാരിക്കുമ്പോഴാണ് കൂടുതല്‍ ബഹളം ഉണ്ടായത്. പരസ്പരം പ്രകോപനങ്ങളായ സംസാരമാണ് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തുന്നത്.

പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി നിന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനര്‍ വലിച്ചുയര്‍ത്തുകയും ചെയ്തു. സഭയില്‍ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സ്പീക്കറുടെ ചേംബറില്‍ കയറാന്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ ഇതിനെ തടഞ്ഞു. തുടര്‍ന്ന് സ്പീക്കര്‍ ചേംബറില്‍ നിന്നും എഴുന്നേറ്റുപോയി.

സ്വര്‍ണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ ഇടപെടുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വര്‍ണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയില്‍ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാന്‍ പോകുന്നു. പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. പ്രതിഷേധത്തിനിടയിലും സഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്.

പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമാണെന്നും സഭയില്‍ അതിക്രമം കാണിക്കുകയാണെന്നും മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. എല്ലാവരെയും അധിക്ഷേപിക്കുന്ന ഒരു പ്രതിപക്ഷ നേതാവാണ് ഉള്ളതെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page