മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയത് ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിന് പിന്നാലെ വിവാഹം മുടങ്ങിയത് സംബന്ധിച്ച് പല കഥകളും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ സ്മൃതിയോ പലാഷ് മുച്ഛലോ തങ്ങളുടെ വിവാഹം മുടങ്ങാനുള്ള കാരണം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഇപ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സ്മൃതിയുടെ സുഹൃത്തും നടനും നിര്‍മാതാവുമായ വിദ്യാന്‍ മാനെ. സ്മൃതിയുടെ ബാല്യകാല സുഹൃത്താണ് താന്‍, സ്മൃതിയുടെ പിതാവ് വഴിയാണ് പലാശിനെ പരിചയപ്പെടുന്നത്. സ്മൃതിയെ പലാശ് വഞ്ചിച്ചെന്നും കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കയ്യോടെ പിടികൂടിയെന്നുമാണ് വിദ്യാന്‍ മാന്റെ വെളിപ്പെടുത്തല്‍.
‘കിടക്കയില്‍ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കുമ്പോള്‍ പലാഷിനെ കയ്യോടെ പിടികൂടി. ഇന്ത്യന്‍ ടീമിലെ സ്മൃതിയുടെ സഹതാരങ്ങളും സുഹൃത്തുക്കളുമായ പെണ്‍കുട്ടികള്‍ പലാശിനെ പൊതിരെ തല്ലി. പലാശിന്റെ കുടുംബം മുഴുവന്‍ തട്ടിപ്പുകാരാണ്. സ്മൃതിയെ വിവാഹം കഴിച്ച് അവന്‍ സാംഗ്ലിയില്‍ സ്ഥിരതാമസമാക്കുമെന്നാണ് കരുതിയത്. എന്നാല്‍ അതു സംഭവിച്ചില്ല.’- വിദ്യാന്‍ പറഞ്ഞു.
പലാഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിദ്യാന്‍ മാനെ ഉന്നയിച്ചത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പലാശ് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി അടുത്തിടെ മാനെ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍. കഴിഞ്ഞ മാസം പലാഷിന്റെ അമ്മ അമിത മുച്ഛലിനെ താന്‍ നേരില്‍ കണ്ടിരുന്നു. സിനിമ റിലീസ് ചെയ്യണമെങ്കില്‍ ഒന്നരക്കോടി രൂപ കൂടി വേണമെന്നും പത്ത് ലക്ഷം കൂടി നല്‍കിയില്ലെങ്കില്‍ പണം തിരികെ നല്‍കില്ലെന്നും സിനിമയില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും വിദ്യാന്‍ പറയുന്നു.
പലാഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിച്ചില്ലെന്നും വിദ്യാന്‍ പറഞ്ഞു. സ്മൃതിയുമായുള്ള വിവാഹം ഉപേക്ഷിച്ചതിന് പിന്നാലെ പലാഷിന്റെ കുടുംബം തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും ഇയാള്‍ ആരോപിക്കുന്നു. സിനിമയിലെ മറ്റ് താരങ്ങള്‍ക്ക് ഇതുവരെയും പണം നല്‍കിയിട്ടില്ലെന്ന് പിന്നീടാണ് അറിഞ്ഞത്. പലാഷുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നടത്തിയ സംഭാഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും തന്റെ പക്കലുണ്ട്, ഇത് പൊലീസിനും വേണ്ടി വന്നാല്‍ മാധ്യമങ്ങള്‍ക്കും കൈമാറുമെന്നും വിദ്യാന്‍ പറഞ്ഞു.
വിദ്യാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി പലാഷ് രംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പലാശ് അറിയിച്ചത്. സമൂഹത്തില്‍ തന്നെ താറടിച്ച് കാണിക്കുന്നതിനായാണ് ഇത്തരം ആരോപണമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പലാഷ് കുറിച്ചു.







