ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതിമരവിപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും വാദം തുടരാനും നിര്‍ദേശിച്ചു. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐയുടെ അപ്പീലിലാണ് സ്റ്റേ ഉത്തരവ്്.
പ്രതി നടത്തിയത് ഹീനമായ കുറ്റമാണ്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയിലാണ്. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായെന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസില്‍ താഴെയുള്ളപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.
ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും പരസ്യമായി ജന്തര്‍മന്തറിലെത്തി പ്രതിഷേധിച്ചിരുന്നു. കേസില്‍ സെന്‍ഗാറുമായി സിബിഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നും അതിജീവിത ആരോപിച്ചിരുന്നു. കോടതി നടപടികളില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്നും മൊഴിയില്‍ കൃത്രിമത്വം കാട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.







