കോഴിക്കോട്: മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് കുത്തേറ്റത്. ആക്രമണം തടയുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. സംഭവത്തിൽ ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുളള മൊബൈല്‍ ഫോണാണ് അബ്ദുറഹ്‌മാന്‍ വാങ്ങിയിരുന്നത്. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു.







