കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നുപേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂത്തുപറമ്പ് നീര്‍വേലിയില്‍ നിമിഷ നിവാസില്‍ ഇ.കിഷന്‍ (20), അമ്മൂമ്മ വി.കെ.റെജി, സഹോദരി റോജ എന്നിവരാണ് മരിച്ചത്. മൂരിയാട് ചെമ്മാൽ റോഡിലെ അമ്മൂമ്മയുടെ വീട്ടിലാണ് മൂവരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.കിഷനെ വെളളിയാഴ്ച വൈകുന്നേരം അമ്മൂമ്മയുടെ വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുക യായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ സമയത്ത് അമ്മൂമ്മയും സഹോദരിയും വലിയവെളിച്ചത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്ക് പോയതായിരുന്നു. വൈകീട്ട് വീട്ടിലേക്ക് മടങ്ങിയപ്പോൾ അയൽവാസികളാണ് ഇവരെ കിഷന്റെ മരണവിവരമറിയിച്ചത്. കൊച്ചുമകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് അമ്മൂമ്മയും സഹോദരിയും തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. കിഷന്‍ പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്ക് അമ്മൂമ്മയുടെ വീട്ടിൽ താമസിക്കാനുള്ള കിഷൻ വെള്ളിയാഴ്ച വൈകിട്ടാണ് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. സുഹൃത്തുക്കൾ തിരിച്ചു പോയപ്പോൾ കിഷൻ തൂങ്ങിമരിക്കുകയായിരുന്നു. കിഷന്റെ മൃതദേഹം തലശേരിയിലെ ആശുപത്രിയില്‍ എത്തിച്ച ശേഷം പൊലീസ് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് അമ്മൂമ്മയെയും സഹോദരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൂത്തുപറമ്പിലെ പി കെ എസ് ടൂർസ് ആൻഡ് ട്രാവൽസ് ഉടമ സുനിലിന്റെയും നിമിഷയുടെയും മകനാണ് കിഷൻ. സഹോദരൻ അക്ഷയ്.







