ബദിയഡുക്ക പഞ്ചായത്ത് ബി ജെ പിക്കായി; ഡി ശങ്കര പ്രസിഡന്റ്, യു ഡി എഫ് ഔട്ട്

കാസര്‍കോട്: പ്രസിഡന്റ് സ്ഥാനത്തിന് യു ഡി എഫ് ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലീംലീഗും കോഴിപ്പോര് നടത്തിക്കൊണ്ടിരിക്കെ പ്രസിഡന്റ് സ്ഥാനം ബി ജെ പിക്ക് ലഭിച്ചു. 21 അംഗ പഞ്ചായത്ത് ബോഡില്‍ ബി ജെ പിക്കും യു ഡി എഫിനും 10 വീതം സീറ്റുകള്‍ ലഭിച്ചിരുന്നു. ഒരു സീറ്റില്‍ സി പി എം വിജയിച്ചു. ഇരുമുന്നണികളേയും പിന്തുണയ്ക്കില്ലെന്ന് സി പി എം അംഗം മുന്‍കൂട്ടി വ്യക്തമാക്കിയതോടെ പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെയായിരിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തിന് നാല് അംഗങ്ങളുള്ള കോണ്‍ഗ്രസും ആറ് അംഗങ്ങളുള്ള മുസ്ലീംലീഗും വാശിപ്പിടിച്ചു. യു ഡി എഫിന് 10 സീറ്റ് ലഭിച്ചത് താന്‍ പഞ്ചായത്ത് പ്രസിഡന്റാകുമെന്ന് തിരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിപ്പിച്ചത്‌കൊണ്ടാണ് കോണ്‍ഗ്രസ് അംഗം ശ്യാമപ്രസാദ് മാന്യയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എടുത്ത് കാണിക്കുകയും പ്രസിഡന്റ് സ്ഥാനത്തിന് പിടിമുറുക്കുകയുമായിരുന്നു. കോണ്‍ഗ്രസിന്റെയും മുസ്ലീംലീഗിന്റേയും സംസ്ഥാന ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ പലവട്ടം ചര്‍ച്ച നടത്തുകയും ഒടുവില്‍ വെള്ളിയാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ പ്രസിഡന്റ് സ്ഥാനം വീതംവെക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ആദ്യം പ്രസിഡന്റ് പദവി കോണ്‍ഗ്രസിന് വേണമെന്ന് വീണ്ടും ആവശ്യമുയര്‍ന്നു. ഇതിനിടയില്‍ ബി ജെ പിയും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന് ശ്രുതിപരന്നതിനെതുടര്‍ന്ന് അതൊഴിവാക്കാന്‍ ലീഗ് പ്രസിഡന്റ് സ്ഥാനം ആദ്യം കോണ്‍ഗ്രസിന് വിട്ട് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനത്തിന് ഉറപ്പ് വരുത്താന്‍ ഒരു ആത്മീയ നേതാവിന്റെ സാന്നിധ്യത്തില്‍ സത്യം ചെയ്യിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും ആത്മീയ നേതാവ് അതിനോട് വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആ നീക്കം തടസ്സപ്പെടുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് തിരഞ്ഞെടുപ്പ് യോഗം പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ചത്. നേരത്തെ അറിയിച്ചത് പോലെ സി പി എം വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. തുടര്‍ന്ന് നടന്ന നറുക്കെടുപ്പിലാണ് ബി ജെ പി അംഗം ഡി ശങ്കരയ്ക്ക് പഞ്ചായത്ത് പ്രസിഡന്റായി നറുക്ക് വീണത്. ഡി ശങ്കര പഞ്ചായത്ത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കോണ്‍ഗ്രസിനും ലീഗിനും സമാധാനമായി. ദശാബ്ദത്തിലേറെയായി പഞ്ചായത്ത് ഭരണം യു ഡി എഫിനായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page