പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :യഥാർത്ഥ ഐഡി ഇല്ലാത്തതോ പാസ്‌പോർട്ട് ഇല്ലാത്തതോ ആയ യാത്രക്കാർക്ക് 2026 ഫെബ്രുവരി 1 മുതൽ വിമാനത്താവള സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ $45 ഫീസ് നൽകേണ്ടിവരും. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത് .
നേരത്തെ $18 ആയിരുന്നു ഫീസ് നിർദ്ദേശിച്ചിരുന്നതെങ്കിലും, ഇപ്പോൾ അത് $45 ആയി ഉയർത്തിയിരിക്കുകയാണ്.
റിയൽ ഐഡി നടപ്പാക്കലിന്റെ അടുത്ത ഘട്ടമായാണ് ഈ ഫീസ് ഏർപ്പെടുത്തുന്നത്.
അംഗീകൃത തിരിച്ചറിയൽ രേഖയില്ലാത്തവർക്ക്, ചെക്ക്‌പോയിൻ്റ് കടന്നുപോകാൻ അനുമതി ലഭിക്കുന്നതിന് മുൻപ്, ബയോമെട്രിക് അല്ലെങ്കിൽ ബയോഗ്രാഫിക് സംവിധാനം വഴി വ്യക്തിത്വം സ്ഥിരീകരിക്കേണ്ടതുണ്ട്.
ഈ ഫീസ് ഐഡി വെരിഫിക്കേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട ഭരണപരവും ഐടി പരവുമായ ചെലവുകൾ നികുതിദായകർക്ക് പകരം യാത്രക്കാർ തന്നെ വഹിക്കുന്നതിന് വേണ്ടിയാണിതെന്നു ടി എസ് എ അറിയിച്ചു.
റിയൽ ഐഡി ഇല്ലാത്തവർക്ക് TSA.gov എന്ന വെബ്സൈറ്റ് വഴി തിരിച്ചറിയൽ സ്ഥിരീകരിക്കാനും ഫീസ് അടയ്ക്കാനും സാധിക്കും. ഈ നടപടിക്രമത്തിന് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ സമയമെടുക്കും.
ഫീസ് അടച്ച് സ്ഥിരീകരിച്ചാലും ചെക്ക്‌പോയിൻ്റ് കടന്നുപോകാൻ അനുമതി ലഭിക്കുമെന്നതിന് ഉറപ്പില്ല എന്നും TSA മുന്നറിയിപ്പ് നൽകുന്നു.
ഒരിക്കൽ ഫീസ് അടച്ച് വെരിഫൈ ചെയ്താൽ പത്ത് ദിവസത്തേക്ക് TSA ചെക്ക്‌പോയിൻ്റ് വഴി കടന്നുപോകാൻ അനുമതി ലഭിക്കും. അതിനുശേഷം വീണ്ടും റിയൽ ഐഡി ഇല്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ വീണ്ടും ഫീസ് നൽകണം.
നിലവിൽ 94% യാത്രക്കാരും റിയൽ ഐഡിയോ മറ്റ് അംഗീകൃത ഐഡന്റിഫിക്കേഷനുകളോ ആണ് ഉപയോഗിക്കുന്നത്.







