ഭോപ്പാൽ: മധ്യപ്രദേശ് ബേതുൽ ജില്ലയില്‍ രണ്ട് മുനിസിപ്പൽ ജീവനക്കാർ സഹപ്രവര്‍ത്തകരുടെ കളിയാക്കലുകളില്‍ മനംനൊന്ത് ജീവനൊടുക്കി. നഗർ പരിഷത്ത് ക്ലാർക്ക് രജനി ദുണ്ടേലെ (48), ജലവിതരണ വകുപ്പിലെ ജീവനക്കാരൻ മിഥുൻ (29) എന്നിവരാണ് മനംനൊന്ത് ആത്മഹത്യ ചെയ്തത്.തങ്ങളുടെ ബന്ധത്തെച്ചൊല്ലിയുള്ള പരിഹാസത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഥുൻ്റെ പക്കൽ ഫോൺ ഉണ്ടായിരുന്നതിനാലാണ് തെരച്ചില്‍ എളുപ്പമായത്. എസ്ഡിആർഎഫ് സംഘം നടത്തിയ തെരച്ചിലില്‍ അടുത്തുള്ള കിണറ്റിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരേ ഓഫീസിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ഇവർ തമ്മിലുള്ള സൗഹൃദം മറ്റുള്ള ജീവനക്കാർ തെറ്റിദ്ധരിക്കുകയായിരുന്നു. രജനിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, മിഥുനെ “ഒരു മകനെപ്പോലെ” അവര്‍ കണ്ടിരുന്നതെന്നും അവിഹിതബന്ധം സൂചിപ്പിക്കുന്ന സഹപ്രവർത്തകരുടെ അഭിപ്രായങ്ങളിൽ അവർ ദുഃഖിതയായിരുന്നെന്നും അവര്‍ പറഞ്ഞു. ആവർത്തിച്ചുള്ള പരിഹാസങ്ങളും പരാമർശങ്ങളും അസഹനീയമായി മാറിയെന്ന് രജനിയുടെ കുറിപ്പിൽ പറയുന്നു. ആരോപണങ്ങൾ പ്രചരിപ്പിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് ചിലരുടെ പേരുകളും അവർ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം പരാമർശങ്ങൾ കാരണം അവർ സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയില്‍ സൂചിപ്പിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ച് അന്വേഷിക്കുമെന്നും രണ്ട് പേരുടെയും കോൾ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എസ്ഡിഒപി സുനിൽ ലത പറഞ്ഞു. ഒരു മകനും രണ്ട് പെൺമക്കളുമാണ് രജനിക്കുള്ളത്.






