കോഴിക്കോട്: പന്തീരാങ്കാവിലെ ജ്വല്ലറിയിൽ മോഷണ ശ്രമത്തിനിടെ പിടിയിലായത് മുൻ പഞ്ചായത്ത് അംഗം. പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) ആണ് സ്വർണ്ണ കടയിൽ മോഷ്ടിക്കാൻ എത്തിയത്. ഇവർ ഫറോക്ക് പഞ്ചായത്തിലെ മുൻ അംഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന് സൗദാബി വസ്തുവകകൾ വിറ്റ് ഫറോക്കിൽ നിന്ന് മാറിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ അറിയിക്കുകയായിരുന്നു. തുടർന്നു സർക്കാർ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്പ്രേ, പെട്രോൾ, സിഗററ്റ് ലൈറ്റർ തുടങ്ങിയവ കൊണ്ടായിരുന്നു ഇവർ കഴിഞ്ഞ വ്യാഴാഴ്ച ജ്വല്ലറിയിൽ മോഷണ ശ്രമം നടത്തിയത്. സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയിൽ വന്നതെന്ന് കടയുടമ പൊലീസിന് മൊഴി നൽകി. മൂന്നു തവണയാണ് ഇവർ മോഷണത്തിനായി കടയിലെത്തിയത്. കൃത്യമായ മുന്നൊരുക്കങ്ങളോടെ കവർച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വനിതാ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാൽ പിന്നീട് ചോദ്യം ചെയ്ത് തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.







