മുംബൈ: പ്രശസ്ത നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരനും സംഗീത സംവിധായകനുമായ ലളിത് പണ്ഡിറ്റാണ് മരണ വിവരം അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും രാത്രി 7 മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് അവർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.1975-ൽ സഞ്ജീവ് കുമാറിനൊപ്പം ‘ഉൽജൻ’ എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണാ പണ്ഡിറ്റ് അഭിനയരംഗത്തെത്തുന്നത്. രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന തുടങ്ങി അക്കാലത്തെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം സുലക്ഷണ വേഷമിട്ടു. ‘ചെഹരേ പേ ചെഹരാ’, ‘സങ്കോച്’, ‘ഹേരാ ഫേരി’, ‘ഖണ്ഡാൻ’, ‘ധരം ഖണ്ഡ’ തുടങ്ങിയവ സുലക്ഷണ അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളാണ്. ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ സുലക്ഷണ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.”തു ഹി സാഗർ തു ഹി കിനാര”, “പർദേസിയാ തേരെ ദേശ് മേം”, “ബേകരാർ ദിൽ ടൂട്ട് ഗയാ”, “ബാന്ധി രേ കഹേ പ്രീത്”, “സോംവാർ കോ ഹം മിലേ” തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളും സുലക്ഷണ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധായകരായ ജതിൻ,ലളിത്, മുൻകാല നടി വിജയ്താ പണ്ഡിറ്റ് എന്നിവർ സുലക്ഷണയുടെ സഹോദരങ്ങളാണ്. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ ഇവർ ജനിച്ചത്. പണ്ഡിറ്റ് ജസ്‌രാജ് അമ്മാവനായിരുന്നു. ഒൻപതാം വയസ്സിൽ പാടാൻ തുടങ്ങിയ സുലക്ഷണ സഹോദരൻ മന്ദീറിനൊപ്പം സംഗീത ജീവിതം ആരംഭിച്ചു.








