തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ആയി നടിയും താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കൂ പരമേശ്വരനെയും സെക്രട്ടറിയായി സി അജോയ് യെയും നിയമിച്ചു. 26 അംഗങ്ങളാണ് ബോർഡിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുവർഷത്തേക്കാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. പ്രേംകുമാര്‍ ഉള്‍പ്പെട്ട ഭരണസമിതിയെ മാറ്റിയാണ് പുനഃസംഘടന. ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെയാണ് ഈ മാറ്റം. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യൂ ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍. 2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയർമാൻ ആയിട്ടുള്ള നിലവിലെ ഭരണസമിതി ചലച്ചിത്ര അക്കാദമിയിലെ അധികാരത്തിൽ വരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ വിവാദത്തിൽ രഞ്ജിത് രാജിവച്ചു. തുടർന്നാണ് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാർ ചുമതല ഏറ്റെടുക്കുകയായിരുന്നു.







