തിരുവനന്തപുരം: തുലാവർഷത്തിൽ കേരളത്തിന് ഭീഷണിയായി ‘മോന്ത’ ചുഴലിക്കാറ്റ് എത്തുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’(Mon-tha) എന്നാണ്. ഇപ്പോഴുള്ള തീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുക. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കാലവർഷത്തിന് സമാനമായ മഴ ഉണ്ടാക്കും. ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീവ്ര ന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും ഭാഗങ്ങളിൽ വലിയ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. സാധാരണ തുലാവർഷ കാലത്ത് ലഭിക്കുന്ന മഴയുടെ സ്വഭാവമായിരിക്കില്ല ഇത്തവണ ലഭിക്കുക. ഈ ന്യൂനമർദ്ദം കാരണം തുലാവർഷത്തിലെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് പകരം, കാലവർഷക്കാലത്തെ മഴയുടെ സ്വഭാവത്തിലേക്ക് മാറും. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 28 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.







