കുന്നംകുളം: ചൊവ്വന്നൂരിൽ വാടക ക്വാർട്ടേഴ്‌സിൽ യുവാവിനെ കൊലപ്പെടുത്തി അഗ്നിക്ക് ഇരയാക്കിയ പ്രതി മണിക്കൂറുകൾക്ക് അകം പിടിയിൽ. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപം സെന്റ് മേരീസ് ക്വാർട്ടേഴ്‌സിലെ താമസക്കാരനും സെക്യൂരിറ്റി ജീവനക്കാരനുമായ സണ്ണി(62)യെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്ത് നിന്ന് ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാൾ പിടിയിലായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലക്കു കാരണമെന്ന് പൊലീസ് പറയുന്നു. സമാനമായ രണ്ടു കൊലപാതകങ്ങൾ സണ്ണി ചെയ്തിട്ടുണ്ട്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ആറു വർഷം മുമ്പാണ് ജയിൽ മോചിതനായത്. പിടിയിലായ സണ്ണി താമസിക്കുന്ന ക്വാർട്ടേഴ്സിൽ തന്നെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കിയപ്പോഴാണ് പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന് ശേഷം സണ്ണി ഒളിവിൽ പോയി. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സണ്ണിയെ പിടികൂടിയത്. അതേസമയം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച 30 വയസിൽ താഴെയുള്ള ഒരാളുമായി ക്വാർട്ടേഴ്‌സിൽ എത്തിയതായി വിവരമുണ്ട്. തുടരന്വേഷണം നടത്തിയാലേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
