തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. ദേവസ്വം ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉണ്ണികൃഷ്ണനും സഹായിക്കും നോട്ടീസ് നൽകിയിരിക്കുന്നത്. 2019ൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയെ ചുറ്റിപ്പറ്റിയും ശബരിമലയുടെ പേരിൽ പണം പിരിവ് നടത്തിയത് സംബന്ധിച്ചുമാണ് പോറ്റിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുള്ളത്. പലതിലും പോറ്റിക്കെതിരായ തെളിവുകളും ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വർണ്ണ പീഠവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുതവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
