തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി (49) അന്തരിച്ചു. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കടമ്പനാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച കടമ്പനാട്ടെ വസതിയില്‍. ജോലിസംബന്ധമായി വർഷങ്ങളായി തിരുവനന്തപുരത്താണ് താമസം. സി-ഡിറ്റിനുവേണ്ടി തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററികളിലൂടെ രാഖി ജനശ്രദ്ധ നേടിയിരുന്നു. ദൂരദർശനിൽ സംപ്രേഷണംചെയ്ത ഗ്രീൻ കേരള എക്‌സ്‌പ്രസ്, സ്‌കൂൾകുട്ടികൾക്കായി നടത്തിയ ഹരിതവിദ്യാലയം തുടങ്ങിയ പ്രോജക്ടുകളുടെ പ്രൊഡ്യൂസറായിരുന്നു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളിൽ ബീനാപോളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.കോവിഡനന്തരം പാളയം പബ്ലിക് ലൈബ്രറിയിൽ രാഖിയും ഭർത്താവും ചേർന്ന് ഇരുപത് രൂപയ്ക്ക് ഊണ് ലഭിക്കുന്ന സുഭിക്ഷ അടുക്കള നടത്തിയിരുന്നു. സയൻസ് ചലച്ചിത്രമേളകളിൽ ചലച്ചിത്രകാരിയായും സംഘാടകയായും പ്രീ സെലക്ഷൻ ജൂറിയായും പ്രവർത്തിച്ചു. അസുഖത്തെ വകവെക്കാതെ അടുത്തിടെവരെയും സാംസ്‌കാരികവേദികളിൽ സജീവമായിരുന്നു. നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ഭാര്യയാണ്. മകള്‍: ഗൗരി.
