ചെന്നൈ: വിജയ് നയിച്ച തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചു. ഇതിൽ 6 കുട്ടികളും ഉൾപ്പെടുന്നു. കരൂരിൽ നടന്ന റാലിക്കിടെയാണ് അപകടം. ഇരുപതിലേറെ പേർ കുഴഞ്ഞുവീണുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തളർന്നു വീണവരിൽ നിരവധി കുട്ടികളും ഉണ്ടെന്നാണ് വിവരം. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് അപകടത്തിന് ഇടയാക്കിയത്. അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് പോകും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി. പരിക്കേറ്റവരെ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
