ന്യൂഡൽഹി: മലയാള സിനിമയുടെ അഭിമാനം വാനോളമുയർത്തി ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ചൊവ്വാഴ്ച വൈകീട്ട് നാലിന് വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരം സമ്മാനിച്ചു. നിറ കയ്യടികളോടെ ആയിരുന്നു സദസിൽ മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡുദാന വേദിയിൽ ഉണ്ടായിരുന്നു. എന്‍റെ ആത്മാവിന്‍റെ സ്പന്ദനമാണ് സിനിമയെന്നും സ്വപ്നത്തില്‍പോലും ഇത്തരമൊരു നിമിഷം പ്രതീക്ഷിച്ചില്ലെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം മോഹന്‍ലാല്‍ പറഞ്ഞു. 2004-ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനുലഭിച്ച് രണ്ടുപതിറ്റാണ്ടിനുശേഷമാണ് ഈ ദേശീയ ബഹുമതി മലയാളസിനിമയിലേക്കെത്തുന്നത്. പത്തുലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമാണ് ബഹുമതി. ദാദാസാഹിബ് ഫാൽക്കെ പുരസ്കാര നിർണയസമിതിയാണ് മോഹൻലാലിനെ ബഹുമതിക്ക് തിരഞ്ഞെടുത്തത്. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്കാരം ഉര്‍വശിയും ഏറ്റുവാങ്ങി. മികച്ച ചിത്രസംയോജനത്തിന് മിഥുന്‍ മുരളി, മികച്ച ഡോക്യുമെന്‍ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്കാരമാറ്റുവാങ്ങി.
