പഴയസാധനങ്ങള്‍ 500 രൂപയ്ക്ക് ആക്രിക്കാര്‍ക്ക് വിറ്റ വീട്ടുടമസ്ഥന് പിന്നാലെയെത്തി 5,000 രൂപ പിഴ

കൂറ്റനാട്: പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും തുടങ്ങി ആക്രി സാധനങ്ങള്‍ 500 രൂപയ്ക്ക് വിറ്റതിന് പിന്നാലെ വീട്ടുടമസ്ഥന് കിട്ടിയത് എട്ടിന്റെ പണി. ആക്രിക്കാര്‍ ഈ സാധനങ്ങള്‍ പൊതുവഴിയില്‍ തള്ളിയതോടെ പഞ്ചായത്തില്‍ നിന്ന് 5,000 രൂപയുടെ പിഴയാണ് വീട്ടുടമസ്ഥന് ഒടുക്കേണ്ടി വന്നത്. പ്ലാസ്റ്റിക് സഞ്ചികളും വീട്ടിലെ പഴയ സാധനങ്ങളുമെല്ലാം ഉള്‍പ്പെടെ അഞ്ച് ചാക്ക് സാധനങ്ങള്‍ വാങ്ങിയ ആക്രിക്കാര്‍ പുഴയോരത്ത് തള്ളിയതാണ് വിനയായത്. സാധനങ്ങള്‍ കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോണ്‍സന്ദേശം വന്നത്.
നിങ്ങളുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാല്‍ തിരിച്ചുതരാമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ലൊക്കേഷന്‍ സൂചനപ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരനുവിറ്റ പഴയ സാധനങ്ങളെല്ലാം 11-ാം വാര്‍ഡിലെ മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള പുഴയോരത്ത് കുന്നുകൂടിക്കിടക്കുന്നതു കണ്ടത്. പഴയ സാധനങ്ങള്‍ കൊടുത്തതില്‍ അറിയാതെ എടിഎം കാര്‍ഡ് അതില്‍പെട്ടെന്നും നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കള്‍ വാങ്ങിയവര്‍ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും വീട്ടുടമസ്ഥനായ യുവാവ് പറഞ്ഞു. അതുകേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. എന്നാല്‍, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. ഗത്യന്തരമില്ലാതെ യുവാവ് പിഴത്തുക അടച്ചു.
നാഗലശ്ശേരി പഞ്ചായത്തിലെ ശുചിത്വ മിഷന്‍ ഇന്‍സ്‌പെക്ടര്‍ ഡിവിന്‍ ദേവദാസ്, പഞ്ചായത്ത് അസി. സെക്രട്ടറി എം.കെ. സാജിദ് എന്നിവരാണ് പരിശോധന നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page