ബെംഗളൂരു: ധർമ്മസ്ഥല വെളിപ്പെടുത്തൽ സംഭവത്തിൽ വീണ്ടും പരിശോധന തുടങ്ങി. പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) ബുധനാഴ്ച നടത്തിയ കുഴിയെടുത്തുള്ള പരിശോധനയിൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. അഞ്ച് തലയോട്ടികളും നൂറ് എല്ലുകളുമാണ് ധർമസ്ഥലയ്ക്കടുത്ത വനമേഖലയിലെ ബംഗളഗുഡെയിൽനിന്നും കണ്ടെത്തിയതെന്നാണ് വിവരം. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി ബംഗളൂരുവിലേക്ക് അയച്ചു. ക്ഷേത്ര ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ ഈ പ്രദേശത്ത് മൃതദേഹങ്ങൾ കുഴിച്ചട്ടത് കണ്ടുവെന്ന് രണ്ട് പ്രദേശവാസികൾ മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്. കയർ, വാക്കിങ് സ്റ്റിക്ക്, വിഷക്കുപ്പി, ഐഡന്റിറ്റി കാർഡ് എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫീസറുടേയും സാന്നിധ്യത്തിലായിരുന്നു പരിശോധന. അതേസമയം ഇവ മനുഷ്യന്റേത് തന്നെയാണോ എന്നതിൽ വ്യക്തതയില്ല. 2012ൽ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ എസ് ഐ ടി യുടെ മുന്നിൽ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരിശോധന തുടരുന്നത്. ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ ചിന്നയ്യയെ ആഗസ്റ്റ് 23നാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. കുഴിയെടുത്തുള്ള പരിശോധന വ്യാഴാഴ്ചയും തുടരും.
