കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ഒരാൾ മരിച്ചതായാണ് വിവരം. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, വീടിനുള്ളില്‍ പടക്ക നിര്‍മാണം നടത്തി വരികയായിരുന്നുവെന്നും ഗുണ്ടാണ് പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
