ഇളനീര്‍ മോഷ്ടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊന്ന കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി മംഗ്‌ളൂരുവില്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയിയ ചോട്ടാലാലി(33)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി. പി ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടത്തും സംഘവും മംഗ്‌ളൂരുവില്‍ വച്ച് അറസ്റ്റു ചെയ്തത്. 2012 ഡിസംബര്‍ ഒന്നിന് രാത്രി പത്തരമണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി കണ്ടിക്കല്‍ പ്ലാസ്റ്റിക് കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന രാഘവന്‍ ആണ് കൊല്ലപ്പെട്ടത്. കമ്പനി വളപ്പില്‍ കയറി ഇളനീര്‍ മോഷ്ടിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ കഴുത്തറുത്തു കൊന്നുവെന്നാണ് കേസ്. ലോക്കല്‍ പൊലീസ് അന്വേഷിച്ച് കേസില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതിയായ ചോട്ടാലാലിനെ കണ്ടെത്തി അറസ്റ്റു ചെയ്തു.
പിന്നീട് ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി. പ്രതിയെ തേടി അന്വേഷണസംഘം വിവിധ സ്ഥലങ്ങളില്‍ പോയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പി.ബാലകൃഷ്ണന്‍ നായര്‍ എസ് പിയായി ചുമതലയേറ്റ ശേഷമാണ് പ്രതിക്കായുള്ള അന്വേഷണം വീണ്ടും ഊര്‍ജ്ജിതമായത്. പ്രതിയെ തേടി ക്രൈംബ്രാഞ്ച് സംഘം അടുത്തിടെ ഉത്തര്‍പ്രദേശിലേയ്ക്ക് പോയിരുന്നു. ഈ വിവരം മനസ്സിലാക്കിയ പ്രതി അവിടെ നിന്നും മുങ്ങി. അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി മംഗളൂരു ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എ എസ് ഐ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ് എന്നിവരടങ്ങിയ സംഘം മംഗ്ളൂരുവിലെത്തി പ്രതിയെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page